ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുത്തവർ മാത്രമേ എന്നും എന്തെങ്കിലും നേടിയിട്ടുള്ളൂ. ഫാൽഗുനി, വിനീത സിംഗ്, ഇഷ അംബാനി, ജയന്തി ചൗധരി തുടങ്ങിയ വ്യവസായികളോടൊപ്പം, ബിസിനസ്സ് ലോകം കൂടുതൽ പുരോഗമനപരമാവുകയാണ്. ഇത് ഈ മേഖലയുടെ വളർച്ചയെ പ്രകടമാക്കുന്നു. ഫാഷൻ മുതൽ സാങ്കേതികവിദ്യ വരെ സ്ത്രീകളുടെ ജ്ഞാനവും മിടുക്കും ഒരു വ്യവസായവും ഒഴിവാക്കിയിട്ടില്ല. ഉപാസന ടാക്കു എന്നത് ഇന്ത്യയിലെ നിരവധി വ്യവസായികളുടെ ഇഷ്ടം പിടിച്ചെടുക്കുന്ന ഒരു പേരാണ്. നിലവിൽ ഫിൻടെക് മേഖലയിൽ ആധിപത്യം പുലർത്തുന്ന ആദ്യത്തെ വനിതാ ബിസിനസ്സ് ഉടമയായ ഉപാസന ടാക്കു യുവസംരംഭകരുടെ ഇടയിലെ വേറിട്ട വ്യക്തിത്വമായി മാറുന്നത് എന്തു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ചങ്കുറപ്പു കൊണ്ടുതന്നെയാണ്.
ബിസിനസ് രംഗത്തെ പുതിയ പ്രതീക്ഷയാണ് ഉപാസന ടാക്കു. അറിയില്ലേ ഇവരെ? ഓൺലൈൻ പേമെന്റ് സിസ്റ്റമായ മോബിക്വിക്കിന്റെ സ്ഥാപകയാണ്. ഫോർബ്സ് ഇന്ത്യയുടെ ‘വുമൺ ടു വാച്ച്’ ലിസ്റ്റിൽ ഉപാസനയുമുണ്ട്. ജോലി ഉപേക്ഷിച്ച് ഉപാസനയും ഭർത്താവ് ബിപിൻ പ്രീത് സിങ്ങും ചേർന്നാണ് കമ്പനി തുടങ്ങിയത്. സെയിൽസ്, ഹയറിങ്, ബിസിനസ് ഓപ്പറേഷൻസ് തുടങ്ങിയവ നോക്കുന്നത് ഉപാസനയാണ്. ജലന്ധർ എൻഐടിയിൽ ഇൻഡസ്ട്രിയൽ എൻജിനീയറിങ് പൂർത്തിയാക്കിയ ഉപാസന സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നു മാനേജ്മെന്റ് സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ചെയ്തു. കാലിഫോർണിയയിൽ എച്ച്എസ്ബിസിയിലെ ബിസിനസ് അനലിസ്റ്റ് ആയിട്ടായിരുന്നു കരിയർ തുടക്കം. പിന്നീട് കുറച്ചു കാലം പേപാലിൽ. 2010 ൽ ജീവിതത്തിലേക്കു ബിപിൻ കടന്നു വന്നതോടെയാണ് ഉദ്യോഗസ്ഥയിൽ നിന്നു കമ്പനി ഉടമയിലേക്കുള്ള യാത്ര ആരംഭിച്ചത്.
ആഗോള ഭീമൻമാരായ എച്ച്എസ്ബിസിയിലെയും പേപാലിലെയും ജോലി ഉപേക്ഷിച്ചാണ് ഉപാസന ഇന്ത്യയിലേക്ക് വരുന്നത്. യുഎസിൽ സീനിയർ പ്രോഡക്ട് മാനേജർ ജോലി ആയിടെയായി വളരെയധികം എളുപ്പമായിരിക്കുന്നു. കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്നും പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുമെല്ലാം പച്ചവെള്ളം പോലെ അറിയാം. ‘വേദനിക്കുന്ന കോടീശ്വരൻ ‘ എന്നൊക്കെ പറയുംപോലെ കോടിക്കണക്കിനു രൂപയുടെ പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടും ഒരു സംതൃപ്തി വരുന്നില്ല! നാട്ടിലേക്കു തിരിച്ചു വന്നാലോ എന്നൊരു ചിന്ത തുടങ്ങി ആയിടയ്ക്ക്.
അങ്ങനെ 2009 ൽ ഇന്ത്യയിലേക്ക് വന്നു. ആ യാത്രയിൽ ബിപിൻ ഉപാസനയുടെ ജീവിതത്തിലേക്കു കടന്നു വന്നു. എല്ലാം കൃത്യമായി സെറ്റ് ചെയ്തു വച്ചതു പോലെയായിരുന്നു. പേപാൽ പോലൊരു വാലറ്റ് സർവീസ് ഇന്ത്യയിൽ തുടങ്ങിയാൽ എങ്ങനെയിരിക്കുമെന്നു പലരോടും ഉപാസന ചർച്ച ചെയ്യുന്നുണ്ടായിരുന്നു.ബിപിനാണെങ്കിലോ, ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ ആലോചിക്കുന്ന സമയവും. ഉപാസന തന്റെ ആശയങ്ങൾ ബിപിനുമായും പങ്കുവച്ചു. 2009 ആഗസ്റ്റിൽ ബിപിൻ മോബിക്വിക്ക് ആരംഭിച്ചു. തുടക്കം മുതൽ ഉപാസനയുടെ നിർദ്ദേശങ്ങളും പരിശ്രമവും ഉണ്ടായിരുന്നു. അങ്ങനെ 2010 ആയപ്പോഴേക്കും ബിസിനസ് അത്യാവശ്യം മുന്നോട്ടു പോവുമെന്നു മനസിലായി. ഉപാസന കമ്പനിയുടെ കോ-ഫൗണ്ടറായി 2010 തുടക്കത്തിൽ മോബിക്വിക്കിലെത്തി.
മോബിക്വിക്ക് വിപ്ലവകരം
‘ഏറ്റവും ലളിതവും ഏറെ ആവശ്യക്കാരുള്ളതുമായ ഒന്നാണ് മോബിക്വിക്ക് ഇന്ന്. റീചാർജ് ചെയ്യാനുള്ള ഉപാധി എന്ന നിലയ്ക്കാണ് തുടങ്ങിയത്, എന്നാൽ ഇന്നിത് ഒരു മൊബൈൽ വാലറ്റ് ആയാണ് എല്ലാവരും കാണുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ മൊബൈൽ വാലറ്റ് ആണിതെന്നു പറയാൻ എനിക്ക് അഭിമാനമുണ്ട്’- ഉപാസന പറയുന്നു. ‘അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ ലോകത്ത് എവിടെ വെച്ച് വേണമെങ്കിലും മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ മോബിക്വിക്ക് വഴി സാധിക്കും. ഇന്ന് ചെറിയ റീചാർജുകൾ ചെയ്യാൻ ആരാണു കടകളെ ആശ്രയിക്കുന്നത്? എല്ലാവരും റീചാർജ് ഓൺലൈനിലേക്കു മാറ്റി. ഈ വിപ്ലവകരമായ മാറ്റത്തിൽ മോബിക്വിക്കിന്റെ പങ്ക് ഒട്ടും ചെറുതല്ല’. അത്ഭുതകരമായ വളർച്ചയായിരുന്നു മോബിക്വിക്കിന്റേത്.
2010 ലായിരുന്നു മോബിക്വിക്കിൽ ആദ്യത്തെ സ്റ്റാഫിനെ നിയമിക്കുന്നത്. തുടക്കത്തിൽ ഉണ്ടാകാവുന്ന വെല്ലുവിളികളും ബുദ്ധിമുട്ടുകളും പറഞ്ഞു മനസ്സിലാക്കി എഞ്ചിനീയറിങ് രംഗത്തെ ഒരു വിദഗ്ധനെ ആദ്യമായി ജോലിക്കെടുത്തു. 2011 ൽ സ്റ്റാഫിന്റെ എണ്ണം ആറായി. ‘ഞങ്ങൾ രണ്ടുപേരും അടക്കം മൊത്തം ആറുപേർ. 2011 അവസാനത്തോടെ മോബിക്വിക്ക് തങ്ങളുടെ ആദ്യ ഓഫിസ് തുറന്നു. ദ്വാരകയിലായിരുന്നു അഞ്ചു മുറികളുള്ള ആ ഓഫിസ്. ഓരോ സ്റ്റാഫിനും ഓരോ മുറി. ഒരു വർഷത്തിനിടെ കമ്പനി സ്റ്റാഫിന്റെ എണ്ണം ഇരുപത്തഞ്ചായി. അധികം വൈകാതെ ദ്വാരകയിൽ തന്നെ രണ്ടാമത്തെ ഓഫിസും തുറന്നു. 2012 ജൂൺ ആയപ്പോഴേക്ക് 35 സ്റ്റാഫായി. 2013 ൽ കമ്പനിക്ക് RBI യുടെ PPI ലൈസൻസ് ലഭിച്ചത് വലിയ നേട്ടമായി. ആദ്യ മൂന്നുവർഷം ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോയ കമ്പനിക്ക് 2014 ഓടെ അഞ്ചു മില്ല്യൻ ഡോളർ സമാഹരിക്കാൻ സാധിച്ചു. അതോടെ ഉദ്യോഗ് വിഹാർ, ഗുർഗാവ് തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ഓഫിസ് തുടങ്ങി. സ്റ്റാഫ് അമ്പതു പേരായി.
അപ്പോഴേക്കും നിരവധി ഓൺലൈൻ / ഓഫ്ലൈൻ കമ്പനികൾക്ക് മോബിക്വിക് തങ്ങളുടെ സേവനം ലഭ്യമാക്കിയിരുന്നു. 2015 ആയപ്പോഴേക്കും സെക്കോയ കാപിറ്റൽ, അമേരിക്കൻ എക്സ്പ്രസ്, ട്രീ ലൈൻ ഏഷ്യ, സിസ്കോ ഇൻവെസ്റ്റ്മെന്റ് എന്നിവിടങ്ങളിൽ നിന്നോക്കെയായി 25 മില്ല്യൻ ഡോളർ കൂടി മോബിക്വിക്കിലേക്ക് ഒഴുകിയെത്തി. ‘രാജ്യത്ത് ഇ കൊമേഴ്സ് ഇടപാടുകൾ കൂടി വരുമ്പോഴും ഒച്ചിനെപ്പോലെ മാത്രം പ്രവർത്തിച്ചിരുന്ന പേമെന്റ് ഗേറ്റ്വേയ്സ് അല്ലാതെ മറ്റ് ഓപ്ഷനുകൾ അധികമൊന്നും പണ്ട് ഉണ്ടായിരുന്നില്ല.
ഏഴു വർഷത്തിനിടെ 35 മില്ല്യൻ ഉപഭോക്താക്കളെ സ്വന്തമാക്കാൻ മോബിക്വിക്കിനു സാധിച്ചു. ഒരു ലക്ഷത്തിലധികം ഓൺലൈൻ വ്യാപാരങ്ങളിലും ഇരുപത്തയ്യായിരത്തോളം ഓഫ്ലൈൻ വ്യാപാരങ്ങളിലും മോബിക്വിക്ക് സേവനം ലഭ്യമായി. മോബിക്വിക്ക് വഴി ഒരു ദിവസം ഇടപാടുകൾ നടത്തുന്നവരുടെ എണ്ണം രണ്ടു മില്ല്യനായി. ഒരു ദിവസം ബസ് ടിക്കറ്റ് ബുക്കിങ് തന്നെ ഏകദേശം നാലായിരം എണ്ണം വരും. പതിനഞ്ചുലക്ഷം രൂപയോളമാണ് ഒരു ദിവസം മോബിക്വിക്കിലൂടെ ക്രയവിക്രയം ചെയ്യുന്നത്. പ്രതിവർഷം ഇരുനൂറ്റി അമ്പതു ശതമാനമാണ് കമ്പനിയുടെ വളർച്ചാനിരക്ക്.
പേയ്മെൻ്റ് സ്റ്റാർട്ടപ്പിന് നേതൃത്വം നൽകുന്ന ആദ്യ വനിത എന്ന നിലയിൽ 2018-ൽ ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ലഭിച്ചപ്പോൾ അവളുടെ ശ്രമങ്ങൾ അംഗീകരിക്കപ്പെട്ടു. തുടർന്ന്, 2019-ൽ ഫോർബ്സ് ഏഷ്യയുടെ പവർ 25 ബിസിനസ്സ് വുമൺ ലിസ്റ്റിൽ അവർ ഇടം നേടി. 2021-ൽ, ഒരു ധനസമാഹരണ റൗണ്ടിൽ MobiKwik $ 700 മില്യൺ മൂല്യം നേടിയെടുത്തു. MobiKwik-ൻ്റെ സഹസ്ഥാപകയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഉപാസന ടാക്കു കമ്പനിയെ പൂർണ്ണമായും ലാഭകരമാക്കുകയും നടപ്പ് സാമ്പത്തിക വർഷത്തിൽ അതിൻ്റെ വരുമാനം 1,000 കോടി രൂപയായി ഇരട്ടിയാക്കുകയും ചെയ്യുന്നു, ഇത് അവളുടെ ഫലപ്രദമായ സംരംഭകത്വ യാത്രയിലെ മറ്റൊരു നാഴികക്കല്ല് അടയാളപ്പെടുത്തുന്നു.