the indian ethnic co; അമ്മയും മക്കളും ചേർന്ന് ഒരുക്കിയത് വർണങ്ങളുടെ വസ്ത്രലോകംമൂന്ന് പതിറ്റാണ്ടുകളായി തന്റെ പെൺമക്കൾക്കായി വസ്ത്രങ്ങൾ ഒരുക്കി ഒരു അമ്മ. വസ്ത്ര ഡിസൈനിങ്ങിൽ പരിജ്ഞാനമോ പ്രവർത്തി പരിചയമോ ഇല്ലാത്ത 58കാരിയായ ഹേതൽ ദേശായിയാണ് ഇതിന് പിന്നിൽ. മക്കളായ ലേഖിനിക്കും ത്വാരക്കും വസ്ത്രങ്ങൾ ഒരുക്കി തുടങ്ങിയ ഹേതൽ തുടക്കമിട്ടത് ‘ഇന്ത്യൻ എത്നിക് കോ‘ എന്ന കോടികളുടെ ആസ്തിയുള്ള കമ്പനിക്കാണ്. മുംബൈയിൽ ഹേതലും കുടുംബവും താമസിച്ചിരുന്ന ഫ്ലാറ്റിലെ കിടപ്പുമുറിയുടെ ഒരു ഭാഗത്താണ് ഇന്ത്യൻ എത്നിക് എന്ന കമ്പനിയുടെ തുടക്കം. 50,000 രൂപ മുതൽ മുടക്കിൽ തുടങ്ങിയ സംരഭത്തിന് ഇന്നുള്ളത് 15 കോടിയിലധികം രൂപയുടെ വാർഷിക വിറ്റുവരവാണ്. അമ്മ മക്കൾക്കായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അയൽവാസികളും സുഹൃത്തുക്കളും മറ്റ് കുടുംബാംഗങ്ങളും ശ്രദ്ധിച്ചു തുടങ്ങിയതോടെയാണ് ഇവരുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടായത്. മക്കൾ ജനിക്കുന്നതിന് മുൻപ് ഹേതൽ കുറച്ച് തയ്യൽക്കാരെ വെച്ച് ഒരു യൂണിറ്റ് നടത്തിയിരുന്നു. എന്നാൽ മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ഹേതൽ ഈ സംരംഭം അവസാനിപ്പിച്ചു. പിന്നീട് 2016ൽ ലേഖിനിയും സഹോദരിയും കോളേജിൽ പോയി തുടങ്ങിയ ശേഷം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് ഒരു പാഷൻ പോലെ ഹേതൽ വീണ്ടും ആരംഭിച്ചു. മക്കൾ രണ്ടുപേരും അമ്മക്ക് പിന്തുണ നൽകി ഒപ്പം നിന്നു. ഒരു എക്സിബിഷനിൽ നിന്ന് വാങ്ങിയ തുണിത്തരങ്ങൾ ഉപയോഗിച്ച് ഹേതൽ മക്കൾക്ക് വസ്ത്രങ്ങൾ ഒരുക്കി. ഇവയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചെങ്കിലും ആദ്യം ഓർഡറുകൾ ലഭിച്ചില്ല. എന്നാൽ, പിന്നീട് കേരളം, ഗോവ എന്നിവിടങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിച്ചു തുടങ്ങിയതോടെ സംരംഭം വളരാൻ തുടങ്ങി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരം ജപ്പാൻ, ചൈന, ഓസ്ട്രേലിയ, മലേഷ്യ, ന്യൂസിലാൻഡ്, യുഎസ്എ, യു കെ എന്നിവിടങ്ങളിൽ നിന്നും ഉപഭോക്താക്കളെ ലഭിക്കാൻ സഹായകമായി. ഡിജിറ്റൽ മാർക്കറ്റിങ്ങിൻ്റെ ബാലപാഠങ്ങൾ പോലും ഹേതലിന് വശമുണ്ടായിരുന്നില്ല. വെബ്സൈറ്റ് തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വാർഷിക വരുമാനം ഒരു കോടി രൂപ എന്ന നിലയിലേക്ക് ഉയർന്നു. ഇന്ന് 15കോടി രൂപ വാർഷികവരുമാനമാണ് ഹേതൽ വീട്ടിൽ തന്നെയിരുന്ന് വളർത്തിയെടുത്ത ബിസിനസിലൂടെ നേടുന്നത്.
the indian ethnic co;അമ്മയും മക്കളും ചേർന്ന് ഒരുക്കിയത് വർണങ്ങളുടെ വസ്ത്രലോകം
