ഒരു ആശയത്തെ ബിസിനസാക്കി വളർത്തുക എന്നത് ഒരു ചെറിയ കാര്യമല്ല. പലരും ഇതിന് വണ്ടി തങ്ങളുടെ ആയുസിന്റെ നല്ലൊരു ഭാഗം നീക്കിവയ്‌ക്കേണ്ടി വരുന്നു. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി, ചെറുപ്രായത്തിൽ തന്നെ ഒരു സാമ്രാജ്യം പടുത്തുയർത്തിയ ഒരു കൊച്ചുമിടുക്കിയെ പരിജയപ്പെട്ടാലോ?. വു ഗ്രൂപ്പിന്റെ ചെയർപേഴ്സണും, സിഇഒയുമായ ദേവിത സറഫ് ആണ് താരം. തന്റെ 24-ാം വയസിലാണ് ദേവിത വു ഗ്രൂപ്പിന് തുടക്കമിടുന്നത്. ഇതോടകം 30 ലക്ഷത്തിലധികം വു ടെലിവിഷനുകൾ വിൽക്കാൻ അവൾക്കു സാധിച്ചു. വു ടെലിവിഷൻസിന്റെ ഇന്നത്തെ വരുമാനം ഏകദേശം 1,000 കോടി രൂപക്ക് മുകളിലാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആഗോളതലത്തിൽ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള മികച്ച ടിവി ബ്രാൻഡായി മാറാൻ വു വിന് സാധിച്ചിട്ടുണ്ട്.
2020 ലെ ഹുറൂൺ റിപ്പോർട്ട് പ്രകാരം 40 വയസിന് താഴെ പ്രായമുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ സ്വയം നിർമ്മിത വനിതയാന് ദേവിത സറഫ്. ഫോർച്യൂണിന്റെ ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 സ്ത്രീകളിലും ഇടം നേടാനും ദേവിതക്ക് സാധിച്ചു. ഫോർബ്‌സ് ഇന്ത്യയുടെ മോഡൽ സിഇഒ ആയും ദേവിത തെരഞ്ഞെടുക്കപ്പെട്ടു. വളരെ ചെറുപ്രായത്തിലാണ് ഈ നേട്ടങ്ങൾ എന്നത് ബിസിനസ് ലോകത്തെയും അമ്പരപ്പിക്കുന്നു. മുംബൈയിലെ ഒരു ബിസിനസ് അധിഷ്ഠിത കുടുംബത്തിലാണ് ദേവിത ജനിച്ചത്.സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ദേവിത ബിരുദം നേടി. സെനിത്ത് കമ്പ്യൂട്ടേഴ്സിന്റെ മുൻ ചെയർമാൻ രാജ്കുമാർ സറഫിന്റെ മകളാണ് ദേവിത. സെനിത്ത് കമ്പ്യൂട്ടേഴ്‌സിലാണ് ദേവിത തന്റെ കരിയർ ആരംഭിച്ചത്. 21 വയസുള്ളപ്പോൾ അവൾ കമ്പനിയിൽ മാർക്കറ്റിംഗ് ഡയറക്ടർ സ്ഥാനം ഉറപ്പിച്ചു. 2021 -ൽ ബിസിനസ് സ്ത്രീകൾക്കായി ലോകത്തിലെ ആദ്യത്തെ പെർഫ്യൂമായ ‘ഡൈനാമിറ്റ് ബൈ ദേവിത സറഫ്’ പുറത്തിറക്കി. നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും, അവളുടെ കമ്പനി ആദ്യത്തെ എട്ട് വർഷത്തിനുള്ളിൽ 30 കോടി രൂപയുടെ ബിസിനസ് നേടി.
ഇന്നു വു ഗ്രൂപ്പിന്റെ മൂല്യം ഏകദേശം 1,400 കോടി രൂപയാണെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ഉദ്ധരിച്ച് ഡിഎൻഎ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ഏറ്റവും മികച്ച ഹോം മെയ്ഡ് ടെലിവിഷൻ ബ്രാൻഡുകളിൽ ഒന്നാണിത്. വു ഗ്രൂപ്പിന്റെ സിഇഒ എന്നതിനപ്പുറം, ഫാഷൻ, ലക്ഷ്വറി മേഖലകളിലും ദേവിത സറഫ് ഇന്നു പ്രശസ്തമാണ്. ഇതിനു വഴിവച്ചത് പെർഫ്യൂം ബിസിനസ് തന്നെ. റിപ്പോർട്ടുകൾ പ്രകാരം ദേവിത സറഫിന്റെ നിലവിലെ ഏകദേശ ആസ്തി 1,000 കോടിയോളം വരും. പരിശീലനം ലഭിച്ച ഒഡീസി നർത്തകിയും, അന്തർദേശീയ ഹൈ-ഐക്യു മെൻസ സൊസൈറ്റിയിലെ അംഗവുമാണ് ദേവിത.